ഇനിയുമുണ്ട് ഒഴിവുകള്‍; കോര്‍പ്പറേഷനില്‍ നിന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്ക് മറ്റൊരു കത്ത് കൂടി

മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തിന് പിന്നാലെ നിയമനത്തിനുവേണ്ടി തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നു. നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി ആര്‍ അനില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അമ്പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്നാണ് കത്തിലെ ആവശ്യം.

ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി പണികഴിപ്പിച്ച വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. നിയമത്തിനായി യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 24നാണ് ഡിആര്‍ അനില്‍ ആനാവൂര്‍ നാഗപ്പന് കത്തയച്ചിരിക്കുന്നത്. മാനേജര്‍, കെയര്‍ ടേക്കര്‍ അടക്കം ഒമ്പത് ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം കത്തില്‍ വിവരിക്കുന്നുണ്ട്.
നവംബര്‍ ഒന്നിന് മേയര്‍ അയച്ച കത്താണ് നേരത്തെ പുറത്തുവന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള മേയറുടെ പേരിലുള്ള കത്തായിരുന്നു പുറത്തുവന്നത്.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’

‘ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മേയര്‍ എഴുതിയതായി കരുതുന്നില്ല. അവരോട് സംസാരിച്ചിട്ടേ പറയാന്‍ സാധിക്കുകയൊളളു. അപേക്ഷിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ല. അപേക്ഷ കൊടുക്കുന്നതിന് തിരിമറിക്കേണ്ട കാര്യമില്ല. ഈ കത്ത് എങ്ങനെ എഴുതി എന്ന് അറിയില്ല. അങ്ങനെയൊരു കത്ത് വരാനിടയില്ല,’ എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.