നീക്കത്തിന് പിന്നില്‍ ദുരുദ്ദേശം; കരുവന്നൂര്‍ ബാങ്കിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വി. ഡി സതീശന്‍

കരുവന്നൂര്‍ ബാങ്കിനായി 100 കോടി രക്ഷാ പാക്കേജ് നല്‍കാന്‍ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു ബാങ്കിന് വേണ്ടി മാത്രം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് തികച്ചും ദുരുദ്ദേശപരമായ കാര്യമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഇത്തരം ഒരു തീരുമാനവുമായി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബാങ്കിനായുള്ള 100 കോടി പാക്കേജില്‍ 25 ശതമാനം നിക്ഷേപകര്‍ക്ക് നല്‍കും. ബാക്കിയുള്ള തുക ബാങ്കിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കാണ്. സഹകരണ സംഘങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക മൂന്നു വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കും. ഇതു സംബന്ധിച്ച് അടുത്തയാഴ്ച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

ബാങ്കിനായി തൃശ്ശൂര്‍ ജില്ലയിലെ 160 സഹകരണബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ധാരണയായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 100 കോടിയ്ക്കടുത്താണ്. ഇത് മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും സ്ഥലം വാങ്ങാനുമൊക്കെ നിക്ഷേപിച്ച തുകയാണ്.

Read more

അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്നുണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. അതാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ച് നഷ്ടമായ നിക്ഷേപത്തുക ബാങ്കിലേക്ക് തിരികെ എത്തിക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. എന്ന് കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ അറിയിച്ചു.