ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്ന സ്‌നേഹം ഇരട്ടത്താപ്പ്, ഇത്തരം കബളിപ്പിക്കല്‍ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല: വി.ഡി സതീശന്‍

ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച ബിജെപിയുടെ നടപടി ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്യത്താകമാനം ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ അറുനൂറിലേറെ ദേവാലായങ്ങളാണ് ആക്രമിക്കപ്പെട്ടത്. അങ്ങനെയുള്ള ബിജെപി ക്രൈസ്തവരോട് ഇപ്പോള്‍ കാട്ടുന്ന സ്നേഹം ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐയുടെ പിന്തുണയോടെ നിരവധി ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറയുന്ന വിദ്വേഷവും വെറുപ്പും മന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് പ്രചരിപ്പിക്കുന്നത്. ഇതുതന്നെയാണ് സംഘപരിവാറിന്റെ വിവിധ സംഘടനകള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതും.

കേരളത്തിലെ തന്നെ എത്രയോ ബിജെപി നേതാക്കള്‍ ക്രൈസ്തവര്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. തിരഞ്ഞടുപ്പ് കാലത്ത് നടത്തുന്ന ഇത്തരം കബളിപ്പിക്കല്‍ തന്ത്രങ്ങളില്‍ കേരളത്തിലെ ക്രൈസ്തവര്‍ വീഴില്ല. ഹിന്ദുത്വ പ്രചരണം നടത്തിയിട്ടും കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബിജെപിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞടുപ്പ് കാലത്ത് നടത്തുന്ന പ്രചരണം എന്നതിനപ്പുറം ഇതില്‍ ഒന്നുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതത്വമുണ്ട്. രാജ്യം ഭരിക്കുന്നവര്‍ക്ക് അവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അധികാരത്തില്‍ ഇരിക്കുന്നവരെ വെറുപ്പിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പരിശോധിച്ചാല്‍ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടോയെന്ന് വ്യക്തമാകും. കത്തോലിക്കാ പുരോഹിതരും പാസ്റ്റര്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും ജയിലിലാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും സാധിക്കാത്ത സ്റ്റാന്‍സാമിക്ക് ജയിലില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.

നേരത്തെ റബര്‍ കര്‍ഷകരുമായി ബന്ധപ്പെട്ട് വൈകാരികമായ പ്രതികരണമാണ് ബിഷപ്പ് പാംപ്ലാനിയുടെ ഭാഗത്ത് നിന്നുണ്ടായത്. റബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണം ബി.ജെ.പി സര്‍ക്കാരാണ്. ടയര്‍ നിര്‍മ്മാതാക്കളെ സഹായിക്കാന്‍ റബര്‍ കോമ്പൗണ്ടിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനമായി കുറച്ചതിനാലാണ് സ്വാഭാവിക റബറിന്റെ വില കുറഞ്ഞത്.