സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ; അപ്പീല്‍ തള്ളി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാകോടതി തള്ളി.

സഭാചട്ടങ്ങളും കാനോനിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാകോടതി സിറ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്‌സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ 2019 ൽ സഭയിൽ നിന്ന്  പുറത്താക്കിയത്.

വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടെലിവിഷന്‍ ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്‌.