വന്ദേ ഭാരത് ഉടന്‍ കേരളത്തിലേയ്ക്ക്, തിരുവനന്തപുരം - കണ്ണൂര്‍ സര്‍വീസ് ആലോചനയില്‍, സൗകര്യങ്ങളേറെ

കേരളത്തില്‍ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ രണ്ട് മാസത്തിനകം സര്‍വീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെ ട്രെയിന്‍ കേരളത്തില്‍ പരീക്ഷണയോട്ടം നടത്തുമെന്നും മുന്നൊരുക്കം തുടങ്ങിയെന്നുമാണ് വിവരം. തിരുവനന്തപുരം – കണ്ണൂര്‍ റൂട്ടിലായിരിക്കും പുതിയ സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തുക എന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ സര്‍വീസ് നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് ഇത് കണ്ണൂര്‍ വരെയാക്കി ചുരുക്കുകയായിരുന്നു. ഇരട്ടപ്പാത നിലവിലുള്ള കോട്ടയം റൂട്ടിലൂടെയായിരിക്കും ട്രെയിന്‍ ഓടുക. വന്ദേ ഭാരത് എത്തുന്നതിനു മുന്നോടിയായി കൊച്ചുവേളിയില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇവിടെ രണ്ട് പിറ്റ്‌ലൈനുകള്‍ വൈദ്യുതീകരിച്ചെന്നുമാണ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. 160 കിലോമീറ്റര് വരെ വേഗമാര്‍ജിക്കാന്‍ ശേഷിയുള്ള ട്രെയിനിന് വിദേശ ട്രെയിനുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം – എറണാകളും പാതയില്‍ 75 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് അനുവദനീയമായ വേഗം മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയം കുറയാനും സാധ്യതയുണ്ട്. ജനശതാബ്ദിയ്ക്ക് സമാനമായി പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും ട്രെയിനിന് സ്റ്റോപ്പുണ്ടാകുക.

വന്ദേഭാരതിന്റെ സൗകര്യങ്ങള്‍

ആധുനിക സൗകര്യങ്ങളുള്ള പുത്തന്‍ ട്രെയിനിലെ സുഖകരമായ യാത്രയായിരിക്കും ഇതിലൂടെ ലഭ്യമാകുക. എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ ടിക്കറ്റുകളാണ് വന്ദേ ഭാരതില്‍ ഉണ്ടാകുക. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളിലെ സുഖകരമായ സീറ്റുകള്‍, വലുപ്പമേറിയ ശുചിമുറി, നല്ല വെളിച്ചവും സുരക്ഷാ ക്യാമറകളുമുള്ള ഇന്റീരിയര്‍, തനിയെ അടയുന്ന വാതിലുകള്‍, അടുത്ത സ്റ്റേഷന്റെ വിവരങ്ങള്‍ കാണിക്കുന്ന സ്‌ക്രീനുകള്‍ കൂടുതല്‍ യാത്രാസുഖം തുടങ്ങിയവയാണ് പ്രധാന സൗകര്യങ്ങള്‍.