വടക്കഞ്ചേരി അപകടം; പൊലീസിന് വീഴ്ച്ച സംഭവിച്ചു: ഷാഫി പറമ്പില്‍ എം.എല്‍.എ

9 മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തില്‍ പൊലീസിനെതിരെ ഷാഫി പറമ്പില്‍ എം എല്‍എ രംഗത്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.

ചികിത്സയ്ക്ക് വിടുമ്പോള്‍ പോലും ഒരു നിരീക്ഷണമുണ്ടായില്ല. ജോമോന്‍ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് താന്‍ ആദ്യം കരുതിയതെന്നും പിന്നീടാണ് വിവരമറിഞ്ഞതെന്നും ഷാഫി വ്യക്തമാക്കി.

ഡ്രൈവറുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ പൊലീസ് പറഞ്ഞത് വ്യത്യസ്ത കാര്യങ്ങളാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അതേസമയം,
വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും.

കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ ആണ് പോലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരെയും പോലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി, പ്രേരണക്കുറ്റo ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.