വടക്കഞ്ചേരി അപകടം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും വീഴ്ചയെന്ന് കണ്ടെത്തല്‍

വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോര്‍ട്ട്. അമിത വേഗത്തിലായിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തന്നെയാണ്. കെ.എസ്.ആര്‍.ടി.സി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. അമിതവേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെ കാര്‍ സഞ്ചരിച്ചത് 50 കി.മീറ്റര്‍ വേഗതയിലാണ്. ദേശീയപാതയില്‍ വഴിവിളക്കുകളും റിഫ്‌ളെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടത്തില്‍ വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരണപ്പെട്ടത്. അപകടം ശേഷം ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ കൊല്ലത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

അമിത വേഗത്തിലായിരുന്ന ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.