വാക്‌സിന്‍ ഇടവേള: ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഡോസുകള്‍ക്കിടയില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പണമടച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാന്‍ അനുവദിക്കണം എന്നായിരുന്നു കിറ്റെക്‌സ് ഉന്നയിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വാക്സിന്‍ ഇടവേള 28 ദിവസമാക്കി ഉത്തരവിട്ടിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

പതിനായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയാണെന്നും, വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കിയത് പോലെ തങ്ങള്‍ക്കും അനുവദിക്കണമെന്നും കിറ്റെക്‌സിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരു കമ്പനിയ്ക്ക് മാത്രമായി വാക്സിന്‍ നയത്തില്‍ ഇളവ് വരുത്താനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നിശ്ചയിച്ചിരിക്കുന്നത് ഫലപ്രാപ്തി കണക്കാക്കിയാണെന്നാണ് കേന്ദം വ്യക്തമാക്കിയിരുന്നത്. നിലവില്‍ ഹര്‍ജി തള്ളിയെങ്കിലും സര്‍ക്കാരിന് മുന്നില്‍ കിറ്റെക്‌സിന് ആവശ്യം ഉന്നയിക്കാമെന്ന് കോടതി അറിയിച്ചു.