'ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്.. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ..'; കേന്ദ്രത്തിന്റെ 'പശു ആലിംഗന ദിന' നിര്‍ദ്ദേശത്തെ പരിഹസിച്ച് വി. ശിവന്‍കുട്ടി

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കില്‍ നാടോടിക്കാറ്റ് എന്ന മലയാളം സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പരിഹാസം.

‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്.. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ..’ എന്നും വീഡിയോ പങ്കുവെച്ച് ശിവന്‍കുട്ടി കുറിച്ചു. പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന നിര്‍ദേശം ഇപ്പോള്‍ വലിയ തരത്തിലുള്ള ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.

കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിര്‍ദേശം നല്‍കിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങി.