‘ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല’; വി. എസ് അച്യുതാനന്ദൻ

ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല എന്നതാണ് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നതെന്ന് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിന്റെ സൂചന. രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയേണ്ടതും ഭാവിപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതുമായ കാര്യമാണതെന്നും വി എസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ലെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്.
എൽഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയം തന്നെയാണെന്നും വി എസ് പറഞ്ഞു. വിശ്രമിക്കാൻ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എൽഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണെന്നും വി എസ് കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

ഒരു തിരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകൾക്ക് കേരളത്തിൻറെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല എന്നു തന്നെയാണ്. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിൻറെ സൂചന. രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയേണ്ടതും ഭാവി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുമ്പോൾ ഞാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

വട്ടിയൂർക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി തന്നെയായിരുന്നു. അതിൻറെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഇതെഴുതുമ്പോൾ, യുഡിഎഫ് നേതാക്കൾ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നു കൊണ്ടിരിക്കുന്നു. അവിടെ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു. എൽഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയം തന്നെ. പക്ഷെ, വിശ്രമിക്കാൻ ഒരു നിമിഷം പോലും ബാക്കിയില്ലാത്ത മുന്നണിയാണ് എൽഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണ്.

https://www.facebook.com/OfficialVSpage/posts/2292766537700839