സഹകരണ ബാങ്കുകളിലെ തട്ടിപ്പ്കേസ്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

സഹകരണബാങ്കുകളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പെന്നായിരുന്നു വിമർശനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്.സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ട്. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകിയെന്നും സതീശൻ ആരോപിച്ചു.

ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും.കേരളത്തിലെ ധന പ്രതിസന്ധിക്ക് കാരണം തോമസ് ഐസക്കാണെന്ന് ആരോപിച്ച സതീശൻ ദേശീയരാഷ്ട്രീയത്തിലെ സിപിഎം നിലപാടിനെയുമം വിമർശിച്ചു.

ഇന്ത്യ മുന്നണിയുമായി സഹകരിക്കേണ്ട എന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. കേരളത്തിലെ ബിജെപിയുമായി ഒത്തുതീർപ്പുള്ളതിനാൽ അവർക്ക് ഭയമാണ്. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പിന്മാറ്റം. ദേശീയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയത് കേരള ഘടകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.