'ഗവര്‍ണറെ മാറ്റിയാല്‍ സര്‍വകലശാല തലപ്പത്ത് മാര്‍ക്‌സിസ്റ്റ് ഭരണമാകും, സര്‍വകലാശാലകള്‍ എ.കെ.ജി സെന്റുകള്‍ ആകും'

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. ഗവര്‍ണറെ മാറ്റിയാല്‍ സര്‍വകലശാല തലപ്പത്ത് മാര്‍ക്‌സിസ്റ്റ് ഭരണമാകും, സര്‍വകലാശാലകള്‍ എകെജി സെന്റുകള്‍ ആകുമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ മുന്‍പ് ഗവര്‍ണര്‍ തന്നെ കത്ത് നല്‍കി ആവശ്യപ്പെട്ടപ്പോള്‍ തുടരാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. വിസി മാരുടെ കാര്യത്തില്‍ സുപ്രീം കോടതി ആണ് വിധി പറഞ്ഞത്. ഇപ്പൊള്‍ ഗവര്‍ണറെ മാറ്റുന്നതില്‍ എന്ത് അടിസ്ഥാനം? ഗവര്‍ണറെ മാറ്റിയാല്‍ ഇനി സര്‍വകലശാല തലപ്പത്ത് മാര്‍ക്‌സിസ്റ്റ് ഭരണമാകും. സര്‍വകലാശാലകള്‍ എകെജി സെന്റുകള്‍ ആകും. ഇടത് പക്ഷ നിയന്ത്രണത്തില്‍ ആകും.

ഈ നീക്കത്തെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിര്‍ക്കും. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സര്‍വ്വകലാശാലകളിലെ വിസിമാരെ നിയമിച്ചത്. പല സര്‍വ്വകലാശാലകളുടെയും നിലവാരം തകര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടുന്നില്ല. അതിനാണ് പരിഹാരം കാണേണ്ടത്.

ഗവര്‍ണറോട് ഉള്ള നിലപാട് വിഷയാധിഷ്ഠിതമാണ്. വിസി നിയമനം യുജിസി നിബന്ധന പ്രകാരം സുപ്രീംകോടതി പറഞ്ഞതുപോലെ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.