ഈസ്റ്റര്‍ മുതല്‍ ഏകീകൃത കുര്‍ബാന; ഇളവുകള്‍ ഏപ്രില്‍ 17- ന് അവസാനിക്കും: ഇരിങ്ങാലക്കുട രൂപത

ഏപ്രില്‍ 17ന് ശേഷവും സിറോ മലബാര്‍ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുര്‍ബാന അര്‍പ്പിക്കാത്ത ഇടവകകളും കുര്‍ബാനകളും നടത്തുന്നത് നിയമവിരുദ്ധമായ ബലിയര്‍പ്പണം ആയിരിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത. ഇക്കാര്യം അറിയിച്ച് മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുവാന്‍ അസൗകര്യങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ നേരിട്ട ദൈവാലയങ്ങളില്‍ സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ ഇളവ് ഏപ്രില്‍ 17 വരെ രൂപതയില്‍ അനുവദിച്ചിരുന്നു. ഈ ഇളവ് അവസാനിക്കാറായ സാഹചര്യത്തിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ലെ ഉയിര്‍പ്പ് ഞായര്‍ മുതല്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ഒഴികെ മറ്റൊരു രീതിയും രൂപതയില്‍ നിയമാനുസൃതം അനുവദനീയമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സുവര്‍ണ ജൂബിലിക്ക് തയ്യാറെടുക്കുന്ന രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഏകമനസ്സായി സഹകരിച്ച് മുന്നേറണമെന്നും വിജ്ഞാാപനത്തില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തിഡ്രലില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് സര്‍ക്കുലര്‍ ഇറക്കിയ സാഹചര്യത്തില്‍ സഭ ആസ്ഥാനത്ത് തന്നെ പരിഷ്‌കാരിച്ച കുര്‍ബാന നടത്താനാണ് കര്‍ദ്ദിനാളിന്റെ തീരുമാനം.