തൃക്കാക്കരയുടെ എം.എല്‍.എയായി ഉമാ തോമസ്; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എയായി ഉമാ തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11.30ന് സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

സഭാ സമ്മേളനം അല്ലാത്ത സമയമായത് കൊണ്ടാണ് സ്പീക്കറുടെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും. 72767 വോട്ടുകള്‍ നേടി ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പി ടി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നതെന്നും വോട്ടര്‍മാര്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്നു. ജോ ജോസഫ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

തൃക്കാക്കരയില്‍ യുഡിഎഫിന് 2021നെക്കാള്‍ 12,928 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ല്‍ 59,839 വോട്ടുകളായിരുന്നു പി.ടി തോമസ് നേടിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47,752 വോട്ട് നേടി. 2021 ല്‍ എല്‍.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി 15483 വോട്ടുകള്‍ നേടിയിരുന്നു.