'ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണണ്ട, പ്രശനങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; മന്ത്രി റിയാസ്

ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തിൽ നിലപാട് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയാണ് ദേശീയപാത വികസനമെന്നും മന്ത്രി കുറിച്ചു. ഈ പദ്ധതിയെ തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂർത്തീകരണ ഘട്ടത്തിൽ ഈ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF,പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’