'സര്‍ക്കാരല്ലിത് കൊള്ളക്കാര്‍', യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടങ്ങി; നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം

സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടങ്ങി. രാവിലെ ആറ് മണിക്ക് തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെ ബാക്കി മൂന്ന് ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചിട്ടുണ്ട്. ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 9.30ന് സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം എന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സമരം.

റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വരെ സമരം അണിനിരക്കും. റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം.

സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രതിപക്ഷ ധര്‍മമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനം മടുത്തെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി.

അതേസമയവും വിവിധ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരും അവരെ വഹിച്ചുള്ള വാഹനങ്ങളും എത്തിയതോടെ നഗരം സ്തംഭിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് ഭാഗത്തേക്കും തമ്പാനൂരിലേക്കും എത്തുക പ്രയാസമാകും. കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പതിനാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്.