യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീഗ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഹൈക്കമാന്റ് ഇടപെടല്‍ ആവശ്യപ്പെടാനും നീക്കമുണ്ട്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നേരിട്ട് ഇടപെടില്ലെന്നും ആര്‍ക്കും പരസ്യ പിന്തുണ ഇല്ലെന്നുമാണ് മുസ്ലിം ലീഗ് നിലപാട്. ഹൈക്കമാന്റിനെ മുസ്ലിം ലീഗ് നിലപാട് അറിയിക്കും. മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീഗ്. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമാണ് ലീഗിലെ ധാരണ.

പരസ്യ ചര്‍ച്ചകളില്‍ ലീഗിനും അതൃപ്തിയുണ്ട്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് നിര്‍ണ്ണായക നീക്കം. മുഖ്യമന്ത്രി കസേരക്കായുള്ള കോണ്‍ഗ്രസില്‍ പരസ്യപ്പോര് തുടരുന്നതിനിടെയാണ് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിന് നാണക്കേടായി തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേയുള്ള മുഖ്യമന്ത്രി ചര്‍ച്ച. കെ സി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പരസ്യ പോര്. കെ സി വേണുഗോപാലിനും കെ സുധാകരനും എതിരെ വി ഡി സതീശന്‍ അനുകൂലികള്‍ രംഗത്തെത്തി. കെസി വേണുഗോപാലിലെ പിന്തുണച്ച് സന്ദീപ് വാര്യര്‍, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ യുവ നേതാക്കളും രംഗത്തെത്തിയിരുന്നു.

യുഡിഎഫ് ക്യാമ്പില്‍ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും വടംവലികളും നിരീക്ഷിക്കുകയാണ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയതോടെ ഹൈക്കമാന്‍ഡ് അതീവ ജാഗ്രതയിലാണ്.