ബിജെപി ദേശീയതലത്തില്‍ പ്രചരണായുധമാക്കി; എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുടെ പിന്തുണ നിഷേധിച്ച് യുഡിഎഫ്. എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് ഇന്നു യുഡിഎഫ് ഔദ്യോഗികമായി തീരുമാനിച്ചു. വിഷയം ബിജെപി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് പിന്തുണ നിഷേധിച്ചിരിക്കുന്നത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.
‘ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാം. സിപിഎമ്മും ബിജെപിയുമൊക്കെ ചങ്ങാതിമാരായി. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെയാണ്. അവരുടെ പിന്തുണ സ്വീകരിക്കില്ല. എസ്ഡിപിഐയുടെ കാര്യത്തിലും അതുപോലെ തന്നെയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നല്‍കാന്‍ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോണ്‍ഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചത്.

പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരുസാഹചര്യവും ഉണ്ടാവരുതെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തി.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പത്രികാസമര്‍പ്പണത്തിലും റാലിയിലും പങ്കെടുക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മോന്‍സ് ജോസഫ് തുടങ്ങിയ യു.ഡി.എഫ്. നേതാക്കള്‍ എത്തിയിരുന്നു. ഇവര്‍ എ.ഐ.സി.സി.യുടെ സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ തീരുമാനത്തിലെത്തിയത്.