'ലൈറ്റ് ഓഫ് കേരള'യുമായി യു.ഡി.എഫ്; അമിത വൈദ്യുത ബില്ലിന് എതിരെ ജൂണ്‍ 17-ന് രാത്രി മൂന്ന് മിനിട്ട് ലൈറ്റ് അണച്ച്  പ്രതിഷേധം

സംസ്ഥാനത്തെ അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.  അമിത വൈദ്യുതി ബില്‍ ലഭിക്കുന്നുവെന്ന വ്യാപക പരാതിയ്‌ക്കെതിരെ ഈ മാസം 17-ന് രാത്രി ഒന്‍പതിന് മൂന്ന് മിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അമിത വൈദ്യുതി ബില്ലിനെതിരെ ജനകീയ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. ലൈറ്റ് ഓഫ് കേരള എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി നീതീകരിക്കാനാവില്ല. ചാർജ് വർദ്ധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണ്. മീറ്റർ റീഡിങ്ങിലെ കാലതാമസം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉപഭോക്താക്കൾക്ക് ശിക്ഷ വാങ്ങേണ്ടി വരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി മീറ്റര്‍ റീഡിംഗ് നടന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പ് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ജനത്തിന് താങ്ങാനാവില്ല. കൂട്ടിയ തുക പിന്‍വലിക്കും വരെ സമരം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.

അടത്തു കിടക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ഫിക്സഡ് ചാർജിലൂടെ കൊള്ള നടത്തുകയാണ്. ഫിക്സഡ് ചാർജിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവ് നടപ്പായില്ല. ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധം സർക്കാർ കൈവിട്ട നിലയിലാണ്. മെഡിക്കൽ കോളജിലെ ആത്മഹത്യകള്‍ ജാഗ്രതക്കുറവ് കാരണം സംഭവിച്ചതാണ്. ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.