നടുറോഡില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പരാമര്‍ശം വിവാദത്തില്‍

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മ അക്രമത്തിനിരയായ സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച പ്രസ്താവനയാണ് വിവാദത്തിലായത്.

പോലീസ് സ്റ്റേഷനില്‍ പരാതി എത്താന്‍ വൈകിയത് കൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായത്. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നല്‍കിയില്ല. അതു കൊണ്ടാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി വൈകാന്‍ കാരണമായി എന്നാണ് സതീദേവി പറഞ്ഞത്.

എന്നാല്‍, ഇതു വിവാദമായതോടെ അധ്യക്ഷ പരാതിക്കാരിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തിപ്പറയുകയും ചെയ്തു. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് കെ.കെ രമ എം.എല്‍.എ. പറഞ്ഞു.

ഈ വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പൊലീസിനെ ന്യായീകരിച്ചത് തെറ്റാണെന്നും കെ.കെ രമ പറഞ്ഞു. മാര്‍ച്ച് 13ന് ആയിരുന്നു വഞ്ചിയൂരില്‍ മൂലവിളാകം ജങ്ഷനില്‍ വച്ച് സ്ത്രീ അക്രമത്തിന് ഇരയായത്.

രാത്രിയില്‍ മരുന്ന് വാങ്ങി ടൂവീലറില്‍ മടങ്ങുമ്പോള്‍ സ്ത്രീയെ ആജ്ഞാതന്‍ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ കയറാന്‍ തുടങ്ങവെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന പരാതിക്ക് പിന്നാലെ പേട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.