ലോഫ്ലോർ ബസുകൾ ക്ലാസ് മുറികളാക്കേണ്ട സാഹചര്യം നിലവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഉപയോഗ്യശൂന്യമായി കിടക്കുന്ന ലോഫ്ലോർ ബസുകളെ രൂപം മാറ്റി ക്ലാസ് മുറികളാക്കുകയെന്ന ആശയം ഈ അധ്യയന വർഷം വ്യാപകമായി നടപ്പാക്കാൻ സാധ്യതയില്ലന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ട നിലയിലാണെന്നും അതിനാൽ ബസുകൾ ക്ലാസ് മുറികളാക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്.

അടുത്തിടെ ഉപയോഗ്യശൂന്യമായി കിടന്നിരുന്ന കെഎസ്ആർടിസിയുടെ ബസുകൾ ഹോട്ടലായും പച്ചക്കറി കടയായും രൂപം മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ബസുകൾ ക്ലാസ് മുറികളാക്കാൻ തീരുമാനിച്ചത്.

ഒന്നോ രണ്ടോ ബസുകൾ കൂട്ടിച്ചേർത്ത് ക്ലാസ് മുറിയാക്കാനാകുമെന്നാണ് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം പറയുന്നത്. ലോ ഫ്ലോർ ബസുകൾക്ക് മറ്റു ബസുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥലസൗകര്യമുണ്ട്.

50 സീറ്റുകളുള്ള ബസ് അറ്റകുറ്റപ്പണി നടത്തി 25 കുട്ടികൾക്ക് ഇരിക്കാവുന്ന ക്ലാസ് മുറിയാക്കാം. എസി ലോ ഫ്ലോർ ബസുകളിലെ വശങ്ങളിലെ ചില്ലുകൾ ഇളക്കിമാറ്റി വായുസഞ്ചാരമുള്ള ജനാലകളാക്കാനാകും. ഒരു ബസ് ക്ലാസ് മുറിയാക്കുന്നതിനായി കെഎസ്ആർടിസി കണക്കാക്കുന്ന ചെലവ് 2 ലക്ഷം രൂപയാണ്.

എന്നാൽ ക്ലാസ് മുറികളാക്കാനുള്ള തീരുമാനത്തെ അധ്യാപക സംഘടനകൾ ശക്തമായി എതിർക്കുകയാണ്. മഴയും ചൂടും ഉൾപ്പെടെ പ്രതികൂലമായ കാലാവസ്ഥയിൽ ബസിനുള്ളിൽ എങ്ങനെ ക്ലാസ് നടത്താൻ കഴിയുമെന്നാണ് ചോദ്യം. ചൂടുകാലത്ത് ക്ലാസ് നടത്തണമെങ്കിൽ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കേണ്ടി വരും.

ഇതിനു ചെലവേറും. ആരോഗ്യ വിദഗ്ധരും വേണ്ടത്ര സുരക്ഷാ നടപടികളില്ലാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിട്ടുണ്ട്. അതേ സമയം മൂന്നു ബസുകൾ വിദ്യാലയങ്ങൾക്കു നൽ‌കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. തിരുവനന്തപുരത്തെയും മണ്ണാർക്കാട്ടേയും വിദ്യാലയങ്ങൾക്കാണ് ഇവ നൽകുന്നത്.

തിരുവനന്തപുരം, കൊച്ചി ഗാരേജുകളിൽ വിശ്രമിക്കുന്ന ലോ ഫ്ലോർ ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കണമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിക്ക് ഒരു ബസിന് അഞ്ചു ലക്ഷം രൂപയെങ്കിലും ചിലവു വരും.

ഇപ്പോൾ കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനു പണം നീക്കിവയ്ക്കാൻ കഴിയില്ല. ഓടാത്ത ബസുകൾ പൊളിച്ച് വിറ്റ് കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കണമെന്നാണ് എഐടിയുസിയുടെ ആവശ്യം.