ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ജർമ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. അതേസമയം യുക്രെയിൻ സംഘർഷം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അഭിപ്രായം ഉയർന്നു.
ഇന്ത്യയ്ക്കും ജർമ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും എസ് ജയശങ്കർ അറിയിച്ചു. ജർമ്മനിയിലേക്ക് വിദ്യാർത്ഥികൾക്ക് ഹ്രസ്വ വീസ നൽകും. ബഹുധ്രുവ ലോകത്തിൽ സഹകരണത്തിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്നും ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥ നേരിടുന്നു എന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യക്ക് ആഗോളതലത്തിൽ തന്ത്രപ്രധാന പങ്കുണ്ടെന്ന് ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുൽ പറഞ്ഞു. ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം യാഥാർത്ഥ്യമാക്കണം. 60000 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മനിയിലുണ്ട്. വൈദഗ്ധ്യമുള്ളവരെ ജർമ്മനിക്ക് ആവശ്യമാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ 1000 സ്കൂളുകളിൽ ജർമ്മൻ പഠിക്കാൻ സൗകര്യമൊരുക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.







