ടി പി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല, ശിക്ഷ ഉയര്‍ത്തി; പുതിയ പ്രതികള്‍ക്ക് ജീവപര്യന്തം; 20 കൊല്ലം കഴിയാതെ ശിക്ഷാ ഇളവ് പാടില്ലെന്നും ഹൈക്കോടതി

ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികൾക്ക് വധശിക്ഷയില്ല. പ്രതികളുടെ ശിക്ഷ അഹൈക്കോടതി ഉയർത്തി. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും ജീവപര്യന്തം ശിക്ഷ. പുതിയതായി പ്രതികളെന്ന് കണ്ടെത്തിയ കെകെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. 1 ,2 ,3 ,4 ,5 ,7 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ്‌. പ്രതികള്‍ക്ക് 20 വര്‍ഷം കഴിയാതെ പരോളോ ശിക്ഷയില്‍ ഇളവോ പാടില്ലെന്നും ഹൈക്കോടതി.

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ആം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്.

രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വാദം കേൾക്കുന്നതിനിടെ ആണ് പരമാർശം. ജയിലിൽ വെച്ച് അടി ഉണ്ടാക്കിയ ആളുകൾക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന കെ.കെ. രമയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. 11 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 3 വര്‍ഷം കഠിനതടവുമാണ് വിചാരണ കോടതി നേരത്തെ വിധിച്ചത്.