ടാറ്റൂ സ്റ്റുഡിയോയിലെ പീഡനകേസ്; സുജീഷിന്റെ ജാമ്യം തടയാന്‍ പൊലീസ്, ഒരു മാസത്തിനകം കുറ്റപത്രം നല്‍കും

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ പ്രതി സുജീഷിന്റെ ജാമ്യം തടയാനുള്ള നീക്കത്തില്‍ പൊലീസ്. കേസിന്റെ കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കും. ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം കുറ്റപത്രം നല്‍കുക. പ്രതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കേസില്‍ പൊലീസ് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. പീഡനം നടന്നതായി പറയപ്പെടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നിര്‍ണ്ണായക തെളിവാകും. സൂജീഷിനെതിരെ ഉള്ള നാല് കേസുകളില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

ടാറ്റൂ ചെയ്യാന്‍ എത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സുജീഷിനെതിരായ കേസ്. സുജീഷ് കുറ്റം നിഷേധിച്ചു എങ്കിലും അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുകള്‍ ലഭിച്ചുിട്ടുണ്ടെന്ന് എറണാകുളം ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു.

പീഡന കേസിന് പിന്നില്‍ ഗൂഢാലോചയാണെന്നാണ് സുജീഷിന്റെ മൊഴി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പ് തന്നെ പങ്കാളിയാക്കാന്‍ ശ്രമിച്ചു. അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ഈ കേസെന്നും സുജീഷ് ആരോപിക്കുന്നു.

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ നിരവധി യുവതികളാണ് പരാതി നല്‍കിയത്. കൂടുതല്‍ യുവതികള്‍ പരാതിയുമായി എത്തിയതോടെ ശനിയാഴ്ച ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചു, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സാമൂഹ്യ മാധ്യത്തിലൂടെയാണ് യുവതി ആരോപണമുന്നയിച്ചത്. തുടര്‍ന്ന് മീടൂ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.