ടാറ്റൂ ആര്‍ട്ടിസ്റ്റിന് എതിരെ പീഡന ആരോപണം; യുവതികള്‍ പരാതി നല്‍കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയന്ന് നില്‍ക്കാതെ മുന്നോട്ട് വരണം. പരാതി നല്‍കുന്നവരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. കൊച്ചി സെന്‍ട്രല്‍ എസിപിയുടെ മേല്‍ നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒ ആണ് അന്വേഷണം നടത്തുന്നത്.

സംഭവത്തിന് പിന്നാലെ ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് കട പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിനായി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടാറ്റൂ സെന്ററുകളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ലഹരിമരുന്ന് ഉപയോഗമുണ്ടോ എന്നടക്കം പരിശോധിക്കുന്നുണ്ട്. ലൈസന്‍സും രജിസ്റ്ററുകളും പരിശോധന വിധേയമാക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പാണ് യുവതി സുജീഷിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. യുവതി പൊലീസ് സ്റ്റേഷനില്‍ വന്ന് നടന്ന അതിക്രമത്തെ കുറിച്ച് വിശദീകരിച്ചെങ്കിലും, രേഖാമൂലമുള്ള പരാതി നല്‍കിയിരുന്നില്ല. ഇതോടെയാണ് സ്വമേധയ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ചേരാനെല്ലൂര്‍ പൊലീസിനാണ് കേസന്വേഷണ ചുമതല.

കൊച്ചിയിലെ എല്ലാ ടാറ്റൂ സ്റ്റുഡിയോകളിലേയും ജീവനക്കാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ട നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ മീടൂ ആരോണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി പങ്ക് വച്ചതോടെയാണ് സമാനമായ പീഡനം നിരവധി പേര്‍ക്ക് പേര്‍ക്ക് ഉണ്ടായിട്ടുള്ളതായി പുറത്ത് വന്നത്.