കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം; കൊടി സുനി നിരാഹാരത്തിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി പി വധക്കേസ് പ്രതി കൊടി സുനി നിരാഹാരത്തിൽ. തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടി സുനി നേരത്തെ ആരോപിച്ചിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ജയിലിലാണ് കൊടി സുനിയുള്ളത്. 24 മണിക്കൂറും പൂട്ടിട്ട സെല്ലിലാണ് താമസം. ചില തടവുകാർ തന്നെ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന സുനിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുനി പരാതിയിൽ പേരെടുത്തു പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ്. സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നോട്ടമെത്തുന്ന ഇടമാണിത് .

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതിയാണ് എൻ.കെ സുനിൽ കുമാർ എന്നറിയപ്പെടുന്ന കൊടി സുനി. എം സി അനൂപാണ് ഒന്നാം പ്രതി. കിർമാണി മനോജ് ആണ് രണ്ടാം പ്രതി.