'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി'; പരിഹാസവുമായി സാറ ജോസഫ്

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവെച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്നാണ് സാറ ജോസഫിന്റെ കുറിപ്പ്.

പ്രതികരണത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കമ്യൂണിസം എന്നല്ല സിപിഎം എന്നാണ് പറയേണ്ടത് എന്നാണ് കമന്റുകളില്‍ ഒന്ന് ചൂണ്ടിക്കാട്ടുന്നത്. സിപിഎം നിലപാടിന് കമ്യൂണിസം എന്ത് പിഴച്ചു എന്നും കമന്റ് ചോദിക്കുന്നു. എന്നാല്‍ ചെങ്കാവികള്‍ ഇല്ലാതായിട്ട് കാലം കുറച്ചായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

സി പി ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ വ്യാഴാഴ്ച വൈകിട്ടാണ് കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഉള്ള ധാരണ പത്രത്തിൽ സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.

അതേസമയം സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ട സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read more