പത്തനംതിട്ടയില്‍ കടുവയും കേഴമാനും വീടിന്റെ തിണ്ണയില്‍; ആളെ കണ്ടപ്പോള്‍ ഓടി

പത്തനംതിട്ടയില്‍ വീടിന്റെ തിണ്ണയില്‍ കടുവയും കേഴമാനും. ഇന്നലെ വെളുപ്പിന് 5.45ന് പത്തനംതിട്ട പടയനിപ്പാറ പാറയ്ക്കല്‍ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്.

പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയില്‍ നിന്ന് കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്. മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്ത് കൂടി റബര്‍ തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു.

സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവര്‍ ഉണരുന്നത്. കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടില്‍ നിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു.