'എടുത്തു കൊണ്ട് പോടാ പട്ട', പൂരത്തിനിടെ കമ്മീഷണറുടെ ആക്രോശം സര്‍ക്കാരിനെ വെട്ടിലാക്കി; തൃശ്ശൂര്‍ പോലിസ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം; നടപടിക്ക് മുഖ്യമന്ത്രി

തൃശ്ശൂര്‍ പൂരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിവാദത്തിലായ പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റാന്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസ് മേധാവിയോട് നടപടിക്ക് ശുപാര്‍ശ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അദേഹം നിര്‍ദേശിച്ചു.

പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നത് സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്.