'ആഗോള അയ്യപ്പ സംഗമം നടത്തിയവർ മണ്ഡലകാലം മനഃപൂർവ്വം വികലമാക്കുന്നു, സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്'; വിമർശിച്ച് വി ഡി സതീശൻ

ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതെന്ന് വി ഡി സതീശൻ ചോദിച്ചു. ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ വി ഡി സതീശൻ യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നതെന്നും പറഞ്ഞു.

ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്. സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ പറഞ്ഞത്. ഇന്നലെ എല്ലാവരും അവിടെ മുൾമുനയിലാണ് നിന്നത്. ഏത് അപകടത്തിനും അവിടെ സാധ്യതയുണ്ടായിരുന്നു. പത്തും പതിനഞ്ചും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വലിയ ക്യൂവാണ് അവിടെ ഉണ്ടായിരുന്നത്. ക്യൂ നിയന്ത്രിക്കാൻ ആളുകളോ കുടിക്കാനായി കുടിവെള്ളമോ ഉണ്ടായിരുന്നില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

Read more