മഹാത്മാഗാന്ധിയെ കള്ളനെന്ന് വിളിച്ചവർ, സ്വതന്ത്ര്യ ഇന്ത്യയ്ക്ക് എതിരെ ആയുധമേന്താൻ ആ​ഹ്വാനം ചെയ്തവർ; സി.പി.എമ്മിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിന് എതിരെ ചെന്നിത്തല

സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സി.പി.ഐ.എം തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. സ്വർണക്കടത്തിനും ഡോളർ കടത്തിനും കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് ചെന്നിത്തല പരിഹസിച്ചു.

മഹാത്മാഗാന്ധി ആഹ്വാനംചെയ്ത ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കാതെ അന്ന് ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റുകാർ മഹാത്മാഗാന്ധിയെ കള്ളനെന്നു വിളിച്ചു.

ജവഹർലാൽ നെഹ്റുവിൻ്റെ പഞ്ചവത്സരപദ്ധതി നാടിന് ദോഷം ഉണ്ടാകുമെന്ന് പറഞ്ഞു. സർദാർ പട്ടേലിനെ ആക്ഷേപിച്ചിരുന്നു. സ്വാതന്ത്ര്യ ഇന്ത്യക്കെതിരെ ആയുധം ഏന്തി പോരാടുവാൻ ജനങ്ങളെ ആഹ്വാനം ചെയ്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന സത്യം മനസ്സിലായത്.
ഇന്ന് അവർക്ക് എന്ത് അഴിമതി കാണിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

സ്വർണ്ണക്കടത്തിനും ഡോളർ കടത്തിനും കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കരിങ്കൊടി ഉയർത്തിപ്പിടിച്ച് കരിദിനം അനുഷ്ഠിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ. വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്നും കറുത്ത സായിപ്പിലേക്ക് അധികാരം മാറിയിരിക്കുന്നു എന്ന് വിശേഷിപ്പിച്ചവരാണ് ഇവർ. ഒരു ബൂർഷ്വായിൽ നിന്നും മറ്റൊരു ബൂർഷ്വായിലേക്ക് കൈമാറിയ അധികാരം ഞങ്ങൾ അംഗീകരിക്കില്ല എന്ന് ഇന്ത്യയ്ക്കെതിരെ ആയുധമേന്തുവാൻ പ്രേരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ.
കൽക്കട്ട തീസിസ് വഴി BT രണദിവ് കൊണ്ടുവന്ന തീരുമാനം ഇന്ത്യയ്ക്കെതിരെയുള്ള അന്ത്യചുംബനം ആയിരുന്നു.
മഹാത്മാഗാന്ധി ആഹ്വാനംചെയ്ത ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കാതെ അന്ന് ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റുകാർ മഹാത്മാഗാന്ധിയെ കള്ളനെന്നു വിളിച്ചു, ജവഹർലാൽ നെഹ്റുവിൻ്റെ പഞ്ചവത്സരപദ്ധതി നാടിന് ദോഷം ഉണ്ടാകുമെന്ന് പറഞ്ഞു. സർദാർ പട്ടേലിനെ ആക്ഷേപിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യക്കെതിരെ ആയുധം ഏന്തി പോരാടുവാൻ ജനങ്ങൾ ആഹ്വാനം ചെയ്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
കലാപങ്ങൾ വഴി അധികാരത്തിലെത്തിയ ചൈന മോഡൽ ഇന്ത്യ മാതൃകയാക്കണം എന്ന് വിളിച്ച് അറിയിച്ചവർ കമ്മ്യൂണിസ്റ്റുകാർ. ചൈനയുമായുള്ള 1962 യുദ്ധത്തിൽ ചൈനയ്ക്ക് വേണ്ടി കുടപിടിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകാർ.
അതിനുശേഷം പ്രധാനമന്ത്രി മാരായ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മൻമോഹൻ സിംഗ് എന്നീ നേതാക്കളെല്ലാം ഇന്ത്യയുടെ വികസനത്തിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി കണ്ണുമടച്ചു വിമർശിച്ചവർക്ക് ഇന്ന് ബോധോദയം ഉണ്ടായിരിക്കുകയാണ്.
മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന സത്യം മനസ്സിലായത്.
ഇന്ന് അവർക്ക് എന്ത് അഴിമതി കാണിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്, രാജ്യത്തിൽ നിന്നും വിദേശത്തേക്ക് ഡോളർ കടത്താൻ സ്വാതന്ത്ര്യമുണ്ട്, സ്വർണം കടത്താൻ സ്വാതന്ത്ര്യമുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ നിലനിർത്തുവാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്രയ്ക്കും ഉള്ള സ്വാതന്ത്ര്യം നരേന്ദ്രമോദി ഇവർക്ക് നൽകിയപ്പോൾ ഇവർക്ക് ബോധ്യം വന്നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന്.