അഭയ കേസ് പ്രതികൾക്ക് പരോൾ; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ

അഭയ കേസിലെ പ്രതി സിസ്റ്റർ സെഫിക്ക് പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി ഫാ. കോട്ടൂരിന് പരോൾ അനുവദിച്ച് നൽകിയതിന്റെ പിറ്റേന്നാണ് സെഫിക്കും അട്ടക്കുളങ്ങര ജയിലിൽ നിന്നും പരോൾ അനുവദിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പരോൾ. സിസ്റ്റർ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് 90 ദിവസമാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ജയിലിൽ നിന്നും മെയ്‌ 12 ബുധനാഴ്ച ഇവർ പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ മെയ്‌ 11 ചൊവ്വാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ഫാ. കോട്ടൂരിനും 90 ദിവസമാണ് പരോൾ.

28 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് അഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും 2020 ഡിസംബർ 23 ന് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, അഞ്ചു മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പരോൾ അനുവദിച്ച് പുറത്തു പോയത്.

അതേസമയം പരോൾ അനുവദിച്ചുകൊണ്ടുള്ള നടപടിക്കെതിരെ അഭയയ്ക്ക് നീതി ലഭിക്കാൻ പോരാടിയ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തത്തി. ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിയാതെ പകച്ചു നിൽക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരിൽ പരോൾ അനുവദിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് ജോമോൻ ഫേസ്ബുക്കിൽ കുറിച്ചു.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കോവിഡിന്റെ പേരിൽ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും പരോൾ നൽകി പുറത്തിറക്കി.

സിസ്റ്റർ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും 90 ദിവസം പരോൾ നൽകി പുറത്തിറക്കി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മെയ്‌ 12 ബുധനാഴ്ച പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ മെയ്‌ 11 ചൊവ്വാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന്റെ പിറ്റേന്നാണ്‌ സെഫിയും പുറത്തിറങ്ങിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാർ, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയിൽ ഹൈപവർ കമ്മിറ്റി, 50 വയസ്സു കഴിഞ്ഞ വനിതാ പ്രതികൾക്ക് പരോൾ അനുവദിച്ച കൂടെയാണ്, അഭയ കേസിലെ പ്രതിയ്ക്കും പരോൾ ലഭിച്ചത്. സിസ്റ്റർ സെഫിയ്ക്ക് 58 വയസ്സാണുള്ളത്. അതേസമയം, ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളിൽ അഞ്ചു പ്രാവശ്യവും ഫാ.കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു.
അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ രണ്ട് പ്രതികൾക്ക് 2020 ഡിസംബർ 23 ന്, കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, അഞ്ചു മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പരോൾ അനുവദിച്ച് പുറത്തു പോയത്.

1992 മാർച്ച്‌ 27ന് നടന്ന കൊലപാതകം, പ്രതികൾ അന്വേഷണ ഏജൻസികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും ഇരുപത്തിയെട്ട് വർഷം കഴിഞ്ഞാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, പുരുഷ തടവുകാർക്ക് അറുപത് വയസ്സു കഴിഞ്ഞുവെന്നും, സ്ത്രീ തടവുകാർക്ക് അൻപത് വയസ്സു കഴിഞ്ഞുവെന്നും കോവിഡ് തരംഗമായതിനാൽ പരോൾ അനുവദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിയാതെ പകച്ചു നിൽക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരിൽ പരോൾ അനുവദിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നത്. പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.
– ജോമോൻ പുത്തൻപുരയ്‌ക്കൽ
14 – 05 -2021