നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, ഗതാഗത സംവിധാനങ്ങള്‍ കയറൂരി വിട്ട പോലെ; വടക്കാഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി

വടക്കഞ്ചേരിയില്‍ സംഭവിച്ചതു പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. ഗതാഗത സംവിധാനങ്ങള്‍ കയറൂരി വിട്ട പോലെയെന്നും കോടതി പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് കോടതിയില്‍ ഹാജരായി.

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തില്‍ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. പുലര്‍ച്ചെ മൂന്നരയോടെ കൊല്ലം ചവറയില്‍ വച്ചാണ് ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവസമയത്ത് മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിസ്സാരപരിക്കേറ്റ് ചികിത്സതേടി ആശുപത്രിയില്‍ നിന്ന് മുങ്ങിയ ജോമോനെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ചവറ പോലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ഇയാളെ വടക്കഞ്ചേരി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് പിടികൂടിയത്.

കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ അപകടസ്ഥലത്തെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോന്റെ പേരില്‍ 2018-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ടായിരുന്നു.