ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ തങ്ങൾ മകനെ ചുമതലപ്പെടുത്തി; ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈന്‍ അലിയെ ഏൽപിച്ചതായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൻ്റെ കോപ്പി പുറത്ത്.

മാർച്ചിലാണ് ഹൈദരലി ശിഹാബ് തങ്ങൾ കത്ത് നൽകിയിരിക്കുന്നത്. ഇതോടെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദങ്ങൾ പൊളിഞ്ഞു.

ആരും ഉത്തരവാദിത്വം ഏൽപിക്കാതെയാണ് മുഈന്‍ അലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.

ഈ സാഹചര്യത്തിൽ ചികിൽസയിൽ കഴിയുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈന്‍ അലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണമെന്ന് കെ.ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ചന്ദ്രികയുടെ കാര്യങ്ങൾ വിശദീകരിക്കാൻ അഭിഭാഷകനായ മുഹമ്മദ് ഷാ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മുഈന്‍ അലി തങ്ങൾ പങ്കെടുത്തത് വിവാദമായതോടെയാണ് ലീ​ഗ് നേതൃത്വം അദ്ദേഹത്തെ തള്ളി രം​ഗത്തെത്തിയത്.

ചന്ദ്രികയുടെ പ്രതിസന്ധിക്ക് കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണെന്നും ഫിനാൻസ് മാനേജർ സമീർ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്നുമായിരുന്നു മുഈന്‍ അലി പറഞ്ഞിത്.

കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന്റെ പേരിൽ വാർത്താസമ്മേളനത്തിനിടെ ഒരു ലീഗ് പ്രവർത്തകൻ മുഈന്‍ അലിയെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു.