ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ല, 'സന്ദേശമയച്ചത് നല്ല ഭരണത്തിന്‍റെ ഭാഗമായേ കാണാനാകൂ'; ഹർജി തള്ളി ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു.

ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹ‍ർജി തള്ളിയത്.

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കാനും ഹെെക്കോടതി അനുമതി നൽകി. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണ് എന്നാണ് ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഐടി മിഷന്റെ നിരവധി സെന്‍ഡര്‍ ഐഡികളിൽ ഒന്നാണ് ചീഫ് മിനിസ്റ്ററുടെ ഓഫീസ്, കേരള എന്ന ഐഡി. മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനാണ് മെറ്റയുടെ വെരിഫൈഡ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചിരുന്നു.