പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ല; അതെല്ലാം വോട്ടായി മാറും; പോസ്റ്ററുകളില്‍ ചെളി വാരിയെറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ല : ജി. സുധാകരന്‍

തന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിച്ചു എന്ന് ആരോപിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന്‍. പ്രചാരണ പോസ്റ്ററുകള്‍ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് പലരും തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്ററുകളില്‍ ചെളിവാരി എറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ലെന്നും അതെല്ലാം തനിക്ക് വോട്ടായി മാറുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിന്റെ കൂടെക്കൂടിയ ഞാന്‍ ചെളിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയല്‍വരമ്പുകളിലൂടെ ഞാന്‍ നടന്നിട്ടുണ്ട്. ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ല. ഇന്ത്യാ മുന്നണിയില്‍ എല്‍ഡിഎഫ് അംഗമാണ്. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ എംഎല്‍എമാരെയും എംപിമാരെയും കിട്ടിയത്. ഒരു മുന്നണിയിലും ഇല്ലാത്ത എനിക്ക് മതേതര ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്തുണ നല്‍കി. ഞാന്‍ അത് സ്വീകരിച്ചതില്‍ എന്താണ് തെറ്റ്’ എന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.