തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. വിവാദങ്ങൾ വെറുതെ വിറ്റ് കാശ് ആക്കാൻ ചില മാധ്യമങ്ങൾ എഡിറ്റ് ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ്
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു… വിവാദങ്ങൾ വെറുതെ വിറ്റ് ‘കാശ്’ (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!
ഹാ കഷ്ടം!
ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,
എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.
മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!
I am a proud party worker, a happy Ward Councillor & a dedicated public servant.
My response to third-rate media persons who spread false stories-
Go, climb a tree! Or for that matter, many trees!
തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചിരുന്നു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയത്.
സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് താൻ. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത് എന്നും ആർ ശ്രീലേഖ പറഞ്ഞിരുന്നു.







