ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു വ്യത്യാസവുമില്ല: വി.ഡി സതീശന്‍

ബിജെപിയുമായി കേരളത്തിലെ സര്‍ക്കാരിന് വ്യത്യാസമൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാത്തെ ഇടതുപക്ഷ സര്‍ക്കാരിന് കടുത്ത വലതുപക്ഷ വ്യതിയാനം സംഭവിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ഇനി ഒന്നും ചെയ്യണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ടു ലക്ഷം കോടിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടുകൊടുത്തെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ്ആര്‍ടിസിയില്‍ ലാഭത്തിലുള്ള സര്‍വീസുകള്‍ സര്‍ക്കാര്‍ കെ – സ്വിഫ്റ്റ് കമ്പനിക്ക് കൊടുക്കുകയാണ്. ഇതോടെ കെ സ്വിഫ്റ്റ് ലാഭത്തിലാകും. കെഎസ്ആര്‍ടിസിയിലെ അവശേഷിക്കുന്ന സര്‍വീസുകള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് പോകുമെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തലയുടെ പരാതി സംബന്ധിച്ച് ഒന്നും പറയാനില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ തന്നെ മാധ്യമങ്ങളോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.