'എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്, 16 വയസുമുതല്‍ വൈശാഖന്‍ പീഡിപ്പിക്കുകയാണ്'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ നിർണായക സന്ദേശം കണ്ടെത്തി പൊലീസ്

കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണാക തെളിവുകള്‍ കണ്ടെത്തി പൊലീസ്. പ്രതിയുടെ പീഡനം വിവരിച്ച യുവതി അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. വൈശാഖന്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടന്നും 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിക്കുകയാണെന്നും സന്ദേശത്തിൽ യുവതി പറയുന്നു. കൗണ്‍സിലര്‍ക്ക് അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്.

വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയ ദിവസം രാവിലെ 9.20നാണ് യുവതി കല്ലായിയിലുള്ള കൗണ്‍സിലര്‍ക്ക് സന്ദേശമയച്ചത്. 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഉള്‍പ്പെടെ സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി താന്‍ ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ പേരില്‍ വൈശാഖന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വൈശാഖന്‍ തന്നെ കൊല്ലാനും സാധ്യതയുണ്ടെന്നും സന്ദേശത്തിലുണ്ട്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി വൈശാഖനാണെന്നും സന്ദേശത്തില്‍ യുവതി പറഞ്ഞു.

എലത്തൂര്‍ എസ്എച്ച്ഒ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വൈശാഖനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപ്പെടുത്തിയത് താന്‍ തന്നെയെന്നും കുറ്റബോധം ഉണ്ടെന്നും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതി വൈശാഖനെ വീണ്ടും ചോദ്യം ചെയ്ത ശേഷമായിരുന്നു പൊലീസ് തെളിവെടുപ്പ് നടപടികളിലേക്ക് കടന്നത്. 26 വയസുകാരിയെ പ്രതി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി യുവതിയുടെ കഴുത്തില്‍ കുരുക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു.

Read more