വിവാഹിതരാണെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; പീഡനകേസ് പരിഗണിക്കുന്നത് മാറ്റിവെച്ച് കോടതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന് കോടതി ചോദിച്ചപ്പോള്‍ അതെയെന്ന് യുവതിയും അല്ലെന്ന് ബിനോയിയും മറുപടി നല്‍കിയിരുന്നു. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ച ശേഷം കേസ് കേസ് ഒത്തുതീര്‍ക്കണോ എന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ക്രിമിനല്‍ കേസ് ആയതിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചിരുന്നു. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നല്‍കിയ രേഖയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ നിലവിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട്.

2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമായിരുന്നു ആരോപണം.