പരാതി നല്‍കാനെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്ന് യുവതി; സി.ഐ സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങൾ

മോഫിയയുടെ മരണത്തിന് പിന്നാലെ ആലുവ സി.ഐ സുധീറിനെതിരെ പരാതിയുമായി യുവതി രംഗത്ത്. പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കാനെത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.

ഭര്‍തൃവീട്ടിലെ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാനാണ് യുവതി സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ പരാതിയില്‍ നടപടി സ്വീകരിക്കാനോ, മൊഴി എടുക്കാനോ സി.ഐ തയ്യാറായില്ല. ശനിയാഴ്ച വൈകിട്ട് സ്‌റ്റേഷനിലെത്തിയ യുവതിയെ മണിക്കൂറുകളോളം അവിടെ ഇരുത്തിയ ശേഷം പിറ്റേന്ന് 11 മണിയോടെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നു. ‘എടീ’ എന്നാണ് സി.ഐ. വിളിച്ചിരുന്നത്.

സ്‌റ്റേഷനില്‍ വച്ച് മോഫിയയെ കണ്ടിരുന്നു. സിഐ ഒച്ച വച്ച് സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും, മോഫിയ വളരെ വിഷമിച്ചാണ് തിരികെ പോയതെന്നും യുവതി പറഞ്ഞു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് പരാതിക്കാരി ആരോപിച്ചു. ഒരു ദിവസം മുഴുവനും സ്‌റ്റേഷനില്‍ ഇരുന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല. വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചത്. രാത്രി 12 മണിയായിട്ടും പരാതി കേല്‍ക്കാന്‍ സിഐ തയ്യാറായില്ല. തന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്ന് പരാതിക്കാരി പറഞ്ഞു.

ഇതിന് മുമ്പും സിഐക്കെതിരെ നിരവധി ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ചതിലും സുധീറിനെതിരെ പരാതിയുണ്ടായിരുന്നു. രണ്ട് കേസിലും ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.