സപ്ലൈകോയിലെ താത്കാലിക ജീവനക്കാരോട് കാട്ടുന്നത് കാടത്തരം; പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണം; സിപിഐ ഭരിക്കുന്ന ഭക്ഷ്യ വകുപ്പിനെ കടന്നാക്രമിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സംസ്ഥാന ഭക്ഷ്യ വകുപ്പിനെ കടന്നാക്രമിച്ച് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സപ്ലൈകോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് അച്ചീവ് ചെയ്താല്‍ മാത്രമേ ശമ്പളം നല്‍കൂ എന്ന് പറയുന്നത് ഭക്ഷ്യവകുപ്പിന്റെ കാടത്തമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐയുടെ മന്ത്രി ജിആര്‍ അനില്‍ ഭരിക്കുന്ന ഭക്ഷ്യവകുപ്പിനെതിരെയാണ് പന്ന്യന്‍ രവീന്ദ്രന്‍ തുറന്നടിച്ചത്.

ഇടത് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാന്‍ പണിയെടുത്തവരാണ് എഐടിയുസി. അവരോട് ഇത് കാണിക്കുന്നത് ഇടത് സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണം. ഓണത്തിന് ശേഷം സപ്ലൈകോയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഇത് മര്യാദകേടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read more

സപ്ലൈകോയിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കണമെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. എഐടിയുസി പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഒരിടവേളയ്ക്ക് ശേഷമാണ് പന്ന്യന്‍ രവീന്ദ്രന്റെ ശബ്ദം മുഖ്യധാര രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നത്. അതേ സമയം പന്ന്യന്‍ രവീന്ദ്രന്റെ നിലപാടിനെ കുറിച്ച് സിപിഐ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.