സര്‍വേ ശാന്തമായി നടന്നു, സി.പി.എമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് എം.വി ജയരാജന്‍

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സര്‍വേ ശാന്തമായിരുന്നു. മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് പിന്തിരിയേണ്ടി വന്നു. നടാല്‍ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും ജയരാജന്‍ ആരോപിച്ചു.

സില്‍വര്‍ലൈനില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുകയാണ്. പദ്ധതി ബാധിതര്‍ക്ക് പുനരധിവാസവും, കൃത്യമായ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഭൂ ഉടമകള്‍ ഇല്ലാത്തതും, ജനപിന്തുണ ഇല്ലാത്തതുമായ സമരമാണ് ഇരപ്പോള്‍ നടക്കുന്നത്. നടക്കുന്നത്.

കെട്ടിടമോ, വീടോ നഷ്ടപ്പെടാത്ത പ്രദേശത്തെ സര്‍വേ ശാന്തമായി നടന്നു. അത് തടയാന്‍ നോക്കി അക്രമവുമായി എത്തിയവര്‍ പിരിഞ്ഞുപോകേണ്ടി വന്നു.

കോണ്‍ഗ്രസുകാര്‍ മൊബൈല്‍ സമരക്കാരാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളെപ്പോലെ കെ റെയില്‍ വിരുദ്ധ അക്രമ സംഘമാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തിലുള്ളതെന്നും എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ ഇന്നലെ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നവരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാടാലില്‍ സര്‍വേ കല്ലുമായി എത്തിയ വാഹനം സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സര്‍വേ നടത്തണമെന്ന ആവശ്യവുമായി എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.