ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍

സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് കാരണമായ കരാര്‍ കമ്പനിയെ പുതിയ കരാറുകളില്‍ നിന്ന് വിലക്കിയെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍. ദേശീയപാത നിര്‍മാണത്തിലെ വീഴ്ച്ചകള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുമ്പോഴായിരുന്നു ദേശീയപാത അതോറിറ്റി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എന്‍എച്ച്എഐ ആരോപിച്ചു.

കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്. എന്നാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, മേല്‍നോട്ട ചുമതല ഐഐടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് നല്‍കിയതായും അതോറിറ്റി അറിയിച്ചു. ദേശിയപാതയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി.

Read more

ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അധികൃതര്‍ കോടതിയെ അറിയിച്ചു. ദേശീയപാത അതോറിറ്റി അധികൃതര്‍ സമയാസമയമുള്ള പരിശോധനകള്‍ എന്തുക്കൊണ്ട് നടത്തിയില്ലെന്നുള്ള വിഷയത്തില്‍ റിപ്പോര്‍ട്ടില്‍ വിശദീകരണമില്ല. പ്രദേശത്തെ മണ്ണിന്റെ ഉറപ്പിനെയും കരാറുകാരനെയും പഴി ചാരിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അധികൃതര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.