വൈദ്യുത നിരക്ക് വര്‍ദ്ധന എത്രയെന്ന് റഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കും; പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലവുമായി നിരക്ക് വര്‍ദ്ധനവിന് ബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ വൈദ്യുത നിരക്ക് വര്‍ദ്ധന എത്രയെന്ന് റഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ദ്ധനവില്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിത ഭാരമുണ്ടാക്കാതെയാണ് വര്‍ദ്ധനവ് നടപ്പാക്കുകയെന്നും പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലവുമായി നിരക്ക് വര്‍ദ്ധനവിന് ബന്ധമില്ലെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് ആവശ്യപ്പെട്ട വര്‍ദ്ധനവ് എന്തായാലും ഉണ്ടാകില്ല. ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ദ്ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മീഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത്.

വൈദ്യുതി നിരക്ക് നിര്‍ണയവുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് കടിഞ്ഞാണുമായി ഹൈക്കോടതി ഇടപെട്ടിരുന്നു. വൈദ്യുത നിരക്ക് നിര്‍ണയം നടത്തുമ്പോള്‍ അതില്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി കണക്കാക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.