'പിഴ അടച്ച ശേഷം വീണ്ടും പഴയ രീതി'; നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കും

നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. വടക്കഞ്ചേരി ബസ് അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്കാണ് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം.

നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഊട്ടിയിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ഇടിച്ചുകയറി അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോക് കോടതിയില്‍ ഹാജരാകും.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അപകട സമയത്ത് കെഎസ്ആര്‍ടിസി, ടൂറിസ്റ്റ് ബസുകളിലെ യാത്രക്കാരുടെയും ബസിനെ മറികടന്ന് പോയ കാര്‍ ഡ്രൈവറുടെയും മൊഴിയെടുത്തു. മോട്ടാര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടും ക്യാമറ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കും.