സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ ഇടത് സ്വതന്ത്ര എംപി സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടന്‍ വിട്ടുവെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി. ഭരണമല്ല, പിണറായി എന്ന വ്യക്തിയാണ് പ്രശ്‌നമെന്നും മുന്‍ എംപിയും മുന്‍ എംഎല്‍എയുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയായെന്നും ജനങ്ങള്‍ക്ക് വേണ്ടത് സ്‌നേഹിക്കാന്‍ കൊള്ളാവുന്ന മുഖ്യമന്ത്രിയെയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കുമെന്നും പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണെന്നും ഇടത് സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അവശ്യം പ്രതീക്ഷിക്കുന്ന ഒരു ഡീസന്‍സി ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടാവണമെന്നും സെബാസ്റ്റിയന്‍ പോള്‍ ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ പിണറായി വിജയനെതിരെ ഒരു വോട്ട് എന്നു പറയുമ്പോള്‍ അങ്ങനെ ചെയ്യാന്‍ ഓരോത്തര്‍ക്കും ഓരോ കാരണവുമുണ്ടെന്നും ആ കാരണങ്ങള്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാമ്പത്തികമായ മെച്ചം നല്‍കിക്കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല. അതാണ് പരാജയത്തിന് കാരണമായത്’
പിണറായി വിജയന്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് എന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം സമയോചിതമായി ഉയര്‍ന്ന് പ്രവര്‍ത്തിച്ച ആള്‍ തന്നെയാണെന്നും സെബാസ്റ്റിയന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി പി.രാജീവിനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. എറണാകുളത്ത് മറ്റൊരാള്‍ വളരാതിരിക്കാന്‍ ശ്രമിക്കുകയാണ് രാജീവെന്നാണ് ആരോപണം. വലിയ തോല്‍വിയിലേക്ക് എറണാകുളത്ത് പാര്‍ട്ടിയെ തള്ളിവിട്ടതും ഇത്തരം പ്രവര്‍ത്തനങ്ങളാണെന്നും നേതാക്കളെ നിഷ്‌കാസിതരാക്കുന്ന പ്രവണത തുടര്‍ന്നുവെന്നും പലരെയും അപമാനിച്ച് പുറത്ത് വിട്ടുവെന്നും മറ്റു ചിലരെ മാറ്റി നിര്‍ത്താനുള്ള മനപൂര്‍വമായ ശ്രമം ഉണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു.
Read more
മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിന് പുറമേ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലും പിണറായി വിജയനെ സെബാസ്റ്റ്യാന്‍ പോള്‍ കടന്നാക്രമിച്ചു. കേരളം, ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തത്തോടെ രാഷ്ട്രപതി ഡല്‍ഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനി സ്വഭാവം പൂര്‍ണമായും എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ ‘വികാരം പിണറായിവിരുദ്ധം’ എന്ന തലക്കെട്ടില്‍ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ എഴുതി.







