മുസ്ലിംങ്ങളുടെ എണ്ണം കൂടുന്നു, ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുന്നു; ഉത്കണ്ഠ പങ്കുവെച്ച് സിറോ മലബാര്‍ സഭ

സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന ആശങ്ക പങ്കുവെച്ച് സിറോ മലബാര്‍ സഭയുടെ കൈപുസ്തകം. ക്രൈസ്തവ സമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബ കൂട്ടായ്മയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 26 പേജുള്ള കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും കൈപ്പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിലനില്‍പ്പിനായി ക്രൈസ്തവ സമൂഹം അംഗബലം കൂട്ടണം. സഭയിലെ അംഗങ്ങള്‍ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും പുസ്തകത്തില്‍ പറയുന്നു. രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, ഹിന്ദു ജനവിഭാഗങ്ങളുടെ ജനസംഖ്യ കണക്കുകളെ കുറിച്ചും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 1911 മുതല്‍ ഉള്ള കണക്കുകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

1911 മുതല്‍ പത്തുവര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാര്‍ക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.

രാജ്യത്ത് ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനനനിരക്ക 15ല്‍ താഴെയും മരണനിരക്ക് എട്ടില്‍ കൂടുതലുമാണെന്നും മുസ്ലീങ്ങളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചുമാണെന്നും പുസ്തകത്തില്‍ പറയുന്നു. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണെന്നും കൂടുതല്‍ ജനന നിരക്ക് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണെന്നും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.

തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ‘താനാരാണെന്ന് തനിക്ക് അറിയാന്‍മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’ എന്ന ഡയലോഗോടെയാണ് കൈപുസ്തകത്തിലെ കുറിപ്പ് ആരംഭിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ അടുത്തിടെ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.