തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം കുഞ്ഞിന്റെ അമ്മയായ ശ്രീതുവുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണസംഘം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിൽ ആയ കുഞ്ഞിൻറെ അമ്മ ശ്രീതുവിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
നാളെ ശ്രീതുവിൻ്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെ ഇന്ന് ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കുഞ്ഞിൻറെ കൊലപാതകത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവിൽ പൊലീസ് അന്വേഷിച്ചു വരുന്നത്.
നേരത്തെ ഹരികുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം നടത്തിയെങ്കിലും പ്രതിക്ക് അതിനുള്ള മാനസിക ആരോഗ്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിക്ക് വേണ്ടി ഹാജരായ ജില്ലാ ലീഗൽ അതോറിറ്റിയുടെ അഡ്വ സ്വാജിന എസ് മുഹമ്മദ് കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി പ്രതിയെ മാനസിക പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചത്.