ഇ.പി ജയരാജന് എതിരായ നീക്കം അസംതൃപ്തരായ മറ്റു നേതാക്കളെ കൂടി അടക്കി നിര്‍ത്താന്‍, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ ഇതായിരിക്കും ഗതി, തന്ത്രം മെനഞ്ഞത് പിണറായി തന്നെ

പാര്‍ട്ടിയില്‍ നിന്നകന്ന് നില്‍ക്കുന്ന മറ്റു ചില ഉന്നത നേതാക്കളെക്കൂടി വരുതിയില്‍ കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഇ പി ജയരാജനെതിരായ അഴിമതിയാരോപണം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നതെന്ന് സൂചന. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷവും എം വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിതിന് ശേഷവും പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുന്ന ഉന്നത നേതാക്കളെ നിശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പി ജയരാജന്‍ ഇ പിക്കെതിരെ ഉയര്‍ത്തിയ അഴിമതിയാരോപണമെന്ന് സി പി എം കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നു.

പൊളിറ്റ്ബ്യുറോ അംഗവും , മുന്‍ ഇടതുമുന്നണി കണ്‍വീനറും, സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നയാളുമായ എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളും മുന്‍ മന്ത്രിമാരുമായ എ കെ ബാലന്‍, കെ കെ ശൈലജ, തോമസ് ഐസക്് എന്നിവര്‍ ഇപ്പോള്‍ പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നകന്ന് അകന്ന് നില്‍ക്കുകയാണ്. കേരളത്തിലെ ഏറ്റവും സീനിയര്‍ നേതാക്കളില്‍ ഒരാളായ എ കെ ബാലന്‍ ദളിത് പ്രാതിനിധ്യത്തിന്റെ പേരില്‍ പി ബി യില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്നയാളായിരുന്നു. എന്നാല്‍ ബംഗാളില്‍ നിന്നുള്ള എ കെ ബാലനെക്കാള്‍ വളരെ ജൂനിയര്‍ ആയ രാമചന്ദ്രഡോമിനെയാണ് ദളിത് പ്രാധിനിത്യമായി പൊളിറ്റ്ബ്യുറോയില്‍ കൊണ്ടുവന്നത്.അതിന് ശേഷം ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നെങ്കിലും പിണറായി ഇടപെട്ട് അത് ഇ പി ജയരാജന് നല്‍കുകയായിരുന്നു.

കെ കെ ശൈലജയാകട്ടെ ഇപ്രാവിശ്യവും മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അവര്‍ക്ക് അത് ലഭിച്ചില്ലന്ന് മാത്രമല്ല, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സി പി എമ്മില്‍ വന്ന വെറും ഏരിയാ കമ്മറ്റിയംഗമായ വീണാ ജോര്‍ജ്ജ് കേന്ദ്ര കമ്മിറ്റിയംഗമായ താന്‍ ഇരിക്കുന്ന നിയസഭയില്‍ മന്ത്രിയാകുന്ന കാഴ്ചയും കാണേണ്ടി വന്നു. ഇതെല്ലാം കെ കെ ശൈലജയെ സംബന്ധിച്ചിടത്തോളം ഒട്ടും ഉള്‍ക്കൊളളാന്‍ കഴിയാത്തതായിരുന്നു.

രണ്ട് തവണ ധനകാര്യമന്ത്രിയായിരുന്ന സി പി എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കാകട്ടെ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായി അകലം പാലിക്കുകയാണ്. അദ്ദേഹവും സംസ്ഥാന സെക്രട്ടറി സ്ഥാനം ആഗ്രഹിച്ചിരുന്നയാളാണ്. ഈ നേതാക്കളെല്ലാം പിണറായി അടക്കമുള്ള നിലവിലേ നേതൃത്വത്തോട് കടുത്ത അസംതൃപ്തി പുലര്‍ത്തുന്നവരാണ്. തോമസ് ഐസകും, ബാലനും, ഷൈലജയും കഴിഞ്ഞ മന്ത്രി സഭയില്‍ അംഗങ്ങളായിരുന്നു. അത് കൊണ്ട് തന്നെ ഏത് തരത്തിലുള്ള അഴിമതിയാരോപണവും അവര്‍ക്കെതിരെ ഉന്നയിക്കാന്‍ ആര്‍ക്കും കഴിയും. ഇ പി ജയരാജനെതിരെ ഉണ്ടായ  നീക്കം വേണമെങ്കില്‍ ഇവര്‍ക്കെതിരെയും ഉണ്ടാകാം. പാര്‍ട്ടിയുമായുള്ള നിസഹകരണം തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്നുള്ള സൂചനയാണ് പിണറായിയും, എം വിഗോവിന്ദനും നല്‍കുന്നത്. പാര്‍ട്ടിയുമായി നിസഹകരിച്ച് നില്‍ക്കുന്ന നേതാക്കള ഭീഷണിപ്പെടുത്തി വരുതിയില്‍ കൊണ്ടുവരാനുള്ള നേതൃത്വത്തിന്റെ നീക്കമാണെന്നും സൂചനകളുണ്ട്.

Read more

അസംതൃപ്തരായ സീനിയര്‍ നേതാക്കളെല്ലാം പാര്‍ട്ടിയുമായി  നിസഹകരിക്കാന്‍ തുടങ്ങിയാല്‍ അത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തെയടക്കം അത് ബാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭയം. മാത്രമല്ല ഇവരുടെ നിസഹകരണം മൂലം സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ വരുന്ന ആക്രമങ്ങളെ കാര്യമായി പ്രതിരോധിക്കാനും കഴിയുന്നില്ലന്ന അഭിപ്രായവും സി പി എമ്മിനുള്ളിലുണ്ട്. അത് കൊണ്ട് ഇടഞ്ഞ് നില്‍ക്കുന്ന ഈ മുതിര്‍ന്നനേതാക്കളെയെല്ലാം പാര്‍ട്ടിയില്‍ വീണ്ടും സജീവമാക്കാനുള്ള പിണറായി- എം വി ഗോവിന്ദന്‍ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇ പി ക്കെതിരായ ഈ അഴിമതിയാരോപണമെന്നാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.